Friday, 27 April 2012

എട്ടേകാല്‍ സെക്കന്റിലെ കാതരമാം മിഴി...

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി പൂര്‍ണമായും വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഗാനവുമായി ഒരു സിനിമ തിയറ്ററുകളിലെത്തുകയാണ്. എട്ടേകാല്‍ സെക്കന്റ് എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമ ഈ ഗാനത്തിന്റെ വിശേഷവുമായാണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാലിപ്പോള്‍ ഈ വെള്ളപ്പാട്ട് തന്നെ വിവാദത്തില്‍ മുങ്ങുകയാണ്.

Ettekaal Secondവെള്ളത്തിനടിയിലെ ഗാനം ചിത്രീകരിച്ച ക്യാമറമാനെ പരസ്യങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിച്ച് വെള്ളപ്പാട്ട് ക്യാമറയിലേക്ക് പകര്‍ത്തിയ സിനു സിദാര്‍ഥാണ് ഈ ആക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്.

എന്നാലിത് പ്രത്യേക ഉദ്ദേശത്തോടെയല്ലായെന്നാണ് സിനിമയുടെ സംവിധായകന്‍ കനകരാഘവന്‍ വിശദീകരിയ്ക്കുന്നത്. വിവാദത്തിന് വഴിയൊരുക്കിയതില്‍ മാധ്യമങ്ങളെ അദ്ദേഹം പഴിയ്ക്കുന്നുമുണ്ട്.

എട്ടേകാല്‍ സെക്കന്റിലെ കാതരമാം മിഴി...എന്ന് തുടങ്ങുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് പൂര്‍ണമായും വെള്ളത്തിനടയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. മുംബൈ ക്ലൗഡ് നയന്‍ എന്റര്‍ടെയ്ന്‍മെന്റ് പോസ്റ്റ് പ്രൊഡക്ഷന്‍ സംവിധായകന്‍ വിനോദ് വിജയ് ആണ് വെള്ളത്തിനടിയിലുള്ള ഗാനരംഗചിത്രീകരണത്തിന്റെ സംവിധായകന്‍. ബാങ്കോക്കില്‍ നിന്നും പത്തുകൊല്ലം മുമ്പ് ജലാന്തര്‍ഭാഗത്തെ ചിത്രീകരണത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സോനു സിദ്ധാര്‍ഥാണ് ഗാനം ക്യാമറയിലേക്ക് പകര്‍ത്തിയത്.

കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ സ്വിമ്മിങ് പൂളിലായിരുന്നു ഗാനചിത്രീകരണം. പദ്മസൂര്യയും ജിമിയും അഭിനയിക്കുന്ന ഗാനരംഗം മൂന്ന് ദിവസം കൊണ്ട് ചിത്രീകരിച്ചതെന്ന് സോനു പറയുന്നു. എന്നാലിത് സംബന്ധിച്ച പരസ്യങ്ങളിലൊന്നും തന്റെ പേരില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

എന്നാല്‍ സിദാര്‍ഥിന്റെ പേര് പരസ്യങ്ങളില്‍ നിന്ന് എങ്ങനെയോ ഒഴിവാക്കപ്പെടുകയായിരുന്നുവെന്നാണ് സിനിമയുടെ സംവിധായകന്‍ കനകരാഘവന്‍ പറയുന്നത്.

0 comments:

Post a Comment